Friday, December 3, 2010

കെ രാഘവന്‍ - ഒരു ഓര്‍മ്മച്ചിത്രം

1971 ല്‍ ആണ്, അന്നെനിക്ക് ഒരു പതിമൂന്നു വയസ്സ് കാണും. തേയിലത്തോട്ടവും, പഞ്ചായത്തിലെ പള്ളിക്കൂടവും ആകാശവാണിയും റേഡിയോ സിലോണും കഴിഞ്ഞാല്‍ അതിനപ്പുറത്തൊരു ലോകമില്ലാത്ത കാലം. നീലഗിരിയിലെ തണുപ്പില്‍ നിന്നും കോഴിക്കോട്ടെ ചൂടിലേയ്ക്കൊരു ചെറിയ അവധിക്കാലം. കാണാക്കാഴ്ച്ചകളുടെയും പട്ടണത്തിലെ തിരക്കിലെയും അമ്പരപ്പിനിടയിലെ ഒരു വൈകുന്നേരം, ബീച്ച് ഹോസ്പിറ്റലിന്റെ അരികിലൂടെ, കോര്‍പ്പറേഷന്‍ ഓഫീസും ഒക്കെ പിന്നിട്ടു നടന്നു പോകുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സ്ഥലവാസികളായ കൂട്ടികളില്‍ മുതിര്‍ന്ന ഐവാന്‍ എന്നോട് ചോദിച്ചു
 "ല്ലെ പോന്നെ  ആരാന്ന് അറിയാമോ?" 

തിരിഞ്ഞു  നോക്കിയപ്പോള്‍ വെളുത്ത മുണ്ടും ഷര്‍ട്ടും (അതോ ജുബ്ബയോ) അണിഞ്ഞു ഒരു ചെറിയ കറുത്ത മനുഷ്യന്‍ കക്ഷത്തിലൊരു കറുത്ത തുകല്‍ ബാഗും ഇടുക്കി, കയ്യില്‍ ഒരു നരച്ച കാലന്‍ കുടയും  പിടിച്ചു ധൃതിയില്‍ വിജനമായ പാതയിലൂടെ  നടന്നു പോകുന്നതാണ്. മുഖം കാണാന്‍ കഴിഞ്ഞില്ല. എന്താണയാള്‍ക്കിത്ര പ്രത്യേകത എന്നഭാവത്തില്‍ നിന്ന എന്റെ സന്ദേഹ നിവൃത്തിക്കായി ഐവാന്‍ പറഞ്ഞു

" അതാണ്‌ കെ. രാഘവന്‍" 
"ആരാ അയാള്?" 

അന്നൊക്കെ പാട്ട് എന്ന് പറഞ്ഞാല്‍ ആകെ അഞ്ചാറു പേരെ നമ്മുടെ ഡാറ്റാ ബെയിസില്‍ ഉള്ളൂ.  എ. എം. രാജാ,  യേശുദാസ്, ജയചന്ദ്രന്‍, ലീല, ജാനകി, സുശീല പിന്നെ സൌന്ദര്‍രാജന്‍, തീര്‍ന്നു! ഇവരൊക്കെ പാടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ എഴുതിയതാണെന്നോ ആരെങ്കിലുമൊക്കെ ഈണം നല്‍കിയതാണെന്നോ ചിന്തിക്കാനുള്ള വിവരം വച്ച് തുടങ്ങിയിരുന്നില്ല.

"മൂപ്പരാണ്‌ കായലരികത്ത് പാടിയത്"

അവര്‍ക്കും അത്രയൊക്കെയേ അറിയാമായിരുന്നുള്ളൂ. കായലരികത്ത് എന്ന പാട്ട് കേട്ടിട്ടുണ്ടായിരുന്നു. പ്രേംനസീറിനും സത്യനും മധുവും ഒന്നും മനസ്സില്‍ വരാത്ത ആ പാട്ട് വലിയ ഇഷ്ടം ഒന്നുമായിരുന്നില്ല. എങ്കിലും ചോദിച്ചു,

"അയാള്‍ എന്താ ഇവിടെ?"

" ല്ലെ നീളത്തില്‍ പൊന്തി നിക്കണ കമ്പിയുള്ള ആ കെട്ടിടം കണ്ടോ? താണ്‌ കൊയിക്കോട് റേഡിയോ സ്റ്റേഷന്‍! വിടെയാണ് മൂപ്പര് പണിയെടുക്കുന്നെ"

    ശ്രദ്ധ പിന്നെ റേഡിയോ നിലയത്തിലെക്കും അതിനപ്പുറത്ത് ജീവിതത്തില്‍ ആദ്യമായി കാണുന്ന കടലിന്റെ അപാരതയിലേക്കും ഒക്കെ മാറിപ്പോയി....... ഒരു മിന്നായം പോലെ, ധൃതിയില്‍ കണ്‍കോണുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ ആ കറുത്ത ചെറിയ മനുഷ്യന്‍, മലയാള ലളിത, ചലച്ചിത്ര ഗാനങ്ങളുടെ തലേവര തിരുത്തിക്കുറിച്ച മഹല്‍വ്യക്തിയായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്!!!!!

തുടര്‍ന്ന് വായിക്കുക..

No comments:

Post a Comment